Psalms 48

ഒരു ഗീതം. കോരഹ് പുത്രന്മാരുടെ ഒരു സങ്കീൎത്തനം.

1നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ, അവന്റെ വിശുദ്ധപൎവ്വതത്തിൽ
യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു.
2മഹാരാജാവിന്റെ നഗരമായി ഉത്തരഗിരിയായ സീയോൻപൎവ്വതം
ഉയരംകൊണ്ടു മനോഹരവും സൎവ്വഭൂമിയുടെയും ആനന്ദവുമാകുന്നു.
3അതിന്റെ അരമനകളിൽ ദൈവം ഒരു ദുൎഗ്ഗമായി വെളിപ്പെട്ടുവന്നിരിക്കുന്നു.
4ഇതാ, രാജാക്കന്മാർ കൂട്ടം കൂടി;
അവർ ഒന്നിച്ചു കടന്നുപോയി.
5അവർ അതു കണ്ടു അമ്പരന്നു,
അവർ പരിഭ്രമിച്ചു ഓടിപ്പോയി.
6അവൎക്കു അവിടെ വിറയൽ പിടിച്ചു;
നോവു കിട്ടിയവൾക്കെന്നപോലെ വേദന പിടിച്ചു.
7നീ കിഴക്കൻകാറ്റുകൊണ്ടു തൎശീശ് കപ്പലുകളെ ഉടെച്ചുകളയുന്നു.
8നാം കേട്ടതുപോലെ തന്നേ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ,
നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ കണ്ടിരിക്കുന്നു;
ദൈവം അതിനെ സദാകാലത്തേക്കും സ്ഥിരമാക്കുന്നു.

സേലാ.
9ദൈവമേ, നിന്റെ മന്ദിരത്തിന്റെ മദ്ധ്യേ ഞങ്ങൾ നിന്റെ ദയയെക്കുറിച്ചു ചിന്തിക്കുന്നു.
10ദൈവമേ, നിന്റെ നാമംപോലെ തന്നേ നിന്റെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു;
നിന്റെ വലങ്കയ്യിൽ നീതി നിറഞ്ഞിരിക്കുന്നു.
11നിന്റെ ന്യായവിധികൾനിമിത്തം സീയോൻപൎവ്വതം സന്തോഷിക്കയും
യെഹൂദാപുത്രിമാർ ആനന്ദിക്കയും ചെയ്യുന്നു.
12സീയോനെ ചുറ്റിനടന്നു പ്രദക്ഷിണം ചെയ്‌വിൻ;
അതിന്റെ ഗോപുരങ്ങളെ എണ്ണുവിൻ.
13വരുവാനുള്ള തലമുറയോടു അറിയിക്കേണ്ടതിന്നു
അതിന്റെ കൊത്തളങ്ങളെ സൂക്ഷിച്ചു അരമനകളെ നടന്നു നോക്കുവിൻ.
14ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു;
അവൻ നമ്മെ ജീവപൎയ്യന്തം വഴിനടത്തും.
Copyright information for Mal1910